lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, July 21, 2011

മതപരം

ക്രൂശിതനായ യേശുവിനോളം ത്യാഗിയായ മറ്റൊരു പ്രവാചകനെ മറ്റൊരിയ്ക്കലും, മറ്റൊരാള്‍ക്കും, മറ്റൊരു മതത്തിനും, മറ്റൊരു മാതാവിനും, ദൈവത്തിനും സൃഷ്ടിയ്ക്കാനായിട്ടില്ല. സഹനസമരത്തിന്റെ ജാജ്ജ്വല പ്രതീകം. എല്ലാവരുടേയും പാപങ്ങള്‍ സ്വയമേറ്റുവാങ്ങി, സമൂഹത്തെ പാപവിമുക്തമാക്കാന്‍, സ്വന്തം കൊലമരമായ മരക്കുരിശും ചുമന്ന്, ചാട്ടവാറിന്റെ ശീല്ക്കാര ശബ്ദത്തോടൊപ്പം, ഇടറിയിടറി കാല്‍വരിക്കുന്നു കയറിപ്പോയ യേശു, സ്വന്തം ശിഷ്യനാല്‍ ഒറ്റുകൊടുക്കപ്പെട്ടവനുമാണ്. യേശുവിനോടൊപ്പം നടന്നവന്‍, നല്ലശിഷ്യനെന്നു യേശുതന്നെ വിശ്വസിച്ചുപോയവനായിരുന്നു യൂദാസ്.


ശിഷ്യനാല്‍ ഒറ്റുകൊടുക്കപ്പെടുമെന്ന് അറിഞ്ഞിട്ടുകൂടി, അവന്റെ പാപവും കൂടിയേറ്റുവാങ്ങിയ ക്രൂശിതനായ യേശുവിനെ, ഞെട്ടലോടെ, അതീവ വേദനയോടെ മാത്രമേ ഓര്‍ക്കാന്‍ പോലും കഴിയു. തിരുമുറിവുകളുടെ നീറ്റല്‍ സ്വന്തം ഹൃദയത്തിലനുഭവിയ്ക്കാന്‍ കഴിഞ്ഞാലെ, യേശുവിനെ ഹൃദയം കൊണ്ട് സ്പര്‍ശിയ്ക്കാനാകു.


യേശു ഇന്നും, എപ്പോഴും, നിരന്തരം, കാല്‍വരിക്കുന്നിലേയ്ക്ക് കുരിശു ചുമക്കേണ്ടിവരികയും, ക്രൂശിയ്ക്കപ്പെടുകയും ചെയ്യുന്നു. തിരുമുറിവുകളോടൊപ്പം തന്റെ പാപം കൂടിയേറ്റുവാങ്ങി ക്രൂശിതനാകാന്‍ യേശു ഉണ്ടല്ലോ എന്ന അറിവില്‍ നിന്നും വിശ്വാസികളേക്കാള്‍ യൂദാസ്സുകളുടെ എണ്ണവും കൂടിക്കൂടി വരുന്നു.


നിരന്തരം യേശുവിന്റെ കൊലമരമാകേണ്ടി വരുന്ന കുരിശുകളുടെ വേദന തിരിച്ചറിയാന്‍ പോലും സുഖാന്വേഷികളായ നവ ശിഷ്യര്‍ക്ക് കഴിയുന്നില്ല.




'' ബിസ്മില്ലാഹി റഹുമാനി റഹിം'' നബി ദൈവനാമത്താല്‍ മാത്രമേ എന്തും തുടങ്ങാവു എന്ന് നിഷ്‌കര്‍ഷിച്ചു. പലായനം ചെയ്യപ്പെടേണ്ടി വന്ന ജനസമൂഹത്തിന്റെ രക്ഷകനായ നബി, ആധുനികവും ശാസ്ത്രിയവുമായ തത്വ സംഹിതയടങ്ങിയ ജീവിതക്രമം മനുഷ്യസമൂഹത്തിനായി പകര്‍ന്നു വച്ചു. നബി, മറ്റുള്ളവരെ 'സഹോദരാ'- എന്നു സംബോധന ചെയ്യുവാനും നിഷ്‌ക്കര്‍ഷിച്ചു. സഹജീവികള്‍ക്ക് അന്നം ന്‌ല്കാന്‍ പഠിപ്പിച്ചു. വിശപ്പറിഞ്ഞ് ദാനം ചെയ്യാന്‍ പ്രേരിപ്പിച്ചു. റംസാന്‍മാസ നൊയമ്പും സക്കാത്തും! ഇതിനേളം വലിയ ആചാരം മറ്റൊന്നില്ല.

ശത്രുവിനുമേല്‍ വിജയം വരിച്ച്, നബി വ്യത്യസ്തമായ മതവും, സംസ്‌കാരവും സ്ഥാപിച്ചു.

എന്നാലിന്ന്, ശത്രുവിനെ അടയാളപ്പെടുത്തുന്ന തിരക്കില്‍, ദൈവനാമത്തില്‍ തുടങ്ങാന്‍ വിസമ്മതിയ്ക്കുന്ന, സ്വയം അന്ധത വരിച്ചവര്‍ സൃഷ്ടിച്ച ഇരുട്ടില്‍ സഹോദരരെ, നിസ്സഹായരായ സാധുക്കളെ കൊലചെയ്ത് ചെകുത്താന് പരവതാനി വിരിയ്ക്കുകയും, നബി വചനങ്ങളില്‍ നിന്നും വ്യതിചലിയ്ക്കുകയും ചെയ്യുന്നു.



ദു:ഖങ്ങള്‍ക്കു കാരണം മോഹങ്ങളാണെന്ന് കണ്ടെത്തിയ ശ്രീ ബുദ്ധന്‍, മോഹത്തേയും വ്യാമോഹത്തേയും വേര്‍തിരിയ്ക്കാന്‍ മറന്നുപോയി. സത്യത്തേയും ധര്‍മ്മത്തേയും പരിത്യാഗത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാമെന്നു കണ്ടെത്തിയെങ്കിലും, സത്യധര്‍മ്മത്തിലധിഷ്ഠിതമായ ജീവിതക്രമം സൃഷ്ടിയ്ക്കാനും മറന്നു പോയി. പരിത്യാഗികളായ ബുദ്ധ ഭിക്ഷുക്കളുടെ എണ്ണം വല്ലാതെ വര്‍ദ്ധിപ്പിച്ചാല്‍ പോരാ, സത്യം, ധര്‍മ്മം, പരിത്യാഗം എന്നിവയിലൂന്നിയ ജീവിതകര്‍മ്മ പദ്ധതികൂടി സൃഷ്ടിയ്ക്കപ്പെടണമായിരുന്നു. പരിത്യാഗികളേക്കള്‍ കാമ-ക്രോധ-മോഹികളായി അരങ്ങുവാഴുന്നവരാണ് ഇന്നത്തെ ഭിക്ഷുക്കളിലേറെയുമെന്ന സത്യം, ബുദ്ധനെ ഇന്ന് സങ്കടപ്പെടുത്തുന്നുണ്ടാകാം.



ശ്രി ശങ്കരാചാര്യര്‍ ഹിന്ദുത്വത്തെ വ്യാഖ്യാനിച്ചപ്പോള്‍ ജാതിവ്യവസ്ഥയേയും, അതിന്റെ രാക്ഷസഭാവമായ ഉച്ചനീചത്ത്വത്തേയും കണ്ടെത്താന്‍ വൈകിപ്പോവുകയോ, മറന്നു പോവുകയോ, ബോധപൂര്‍വ്വം അവഗണിയ്ക്കുകയോ ചെയ്തു. കണ്ടെത്തിയതാകട്ടെ വളരെ വളരെ വൈകിയുമായിരുന്നു.

സ്വന്തം സ്വത്ത്വത്തിലൂടെ, ആത്മപരിശോധനയിലൂടെ മാത്രമേ ദൈവത്തെ കണ്ടെത്താനാകൂവെന്ന് കണ്ണാടി പ്രതിഷ്ഠയിലൂടെ സ്ഥാപിച്ച്, ദൈവാരാധനയ്ക്ക് ശരിയായ വ്യാഖ്യാനം നല്കിയ ശ്രീ നാരായണഗുരുവാണ് എക്കാലത്തേയും മനുഷ്യ രാശിയുടെ ഒരേയൊരു ലോകൈക ഗുരു. എന്നാല്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നു പഠിപ്പിച്ച ഗുരുവിനെ, സ്വന്തം ശിഷ്യരെന്നു നടിയ്ക്കുന്നവര്‍ ഈഴവരുടെ മാത്രം ഗുരുവാക്കി, ഗുരു നിന്ദ നടത്തിക്കൊണ്ടു തന്നെ, ധര്‍മ്മ പരിപാലകരെന്ന് സ്വയം ആക്രോശിച്ച് നമ്മെ ഭയപ്പെടുത്തുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു. ശ്രീ നാരായണനെ വല്ലാതെ ചെറുതാക്കി, മറ്റു സമുദായക്കാര്‍ക്ക് അവമതി തോന്നത്തക്ക വിധം നിസാരവല്‍ക്കരിച്ച് വെറുമൊരു സമുദായ നേതാവാക്കികളഞ്ഞു. മറ്റുള്ളവര്‍ ഈഴവര്‍ക്കുമാത്രമായി ആചാര്യനെ വിട്ടുകൊടുത്ത് തങ്ങളുടെ സവര്‍ണ്ണത സൂത്രത്തില്‍ രഹസ്യമായി സംരക്ഷിച്ചെടുക്കുകയും ചെയ്തു.

ഇന്ന് എല്ലാം മതപരം. മതം സമ്പത്തിനും, അധികാരത്തിനും, സുഖങ്ങള്‍ക്കും, ഭോഗങ്ങള്‍ക്കും മാത്രം. മതം ചീഞ്ഞ് വ്രണം പൊട്ടിയൊലിയ്ക്കുന്ന ചലമാണ് ജാതിയും ഉച്ചനീചത്വവും. മതത്തെ ദൈവത്തില്‍ നിന്നും ആട്ടിയോടിച്ച് ചെകുത്താന് പണയം വച്ചു.

ശംഭോ മഹാദേവ.

No comments:

Post a Comment