ലൂസിഫര്‍
ആവണിമാസത്തില്‍ ആമോദത്തോടെ ഞാന്‍
പൊന്നൂഞ്ഞാലിട്ടേറെ കാത്തിരുന്നു!
പൊന്നോണ സദ്യയും കോടിയുമായി നീ
എന്നെ ക്ഷണിയ്ക്കുമതോര്‍ത്തിരുന്നു!
തുമ്പയും മന്ദാരപ്പൂക്കളിറുത്തു നാം
പൊന്നോണ പൂക്കളമിട്ടതല്ലേ!
പൊന്നിന്‍ കിനാവിലേ പൂമരക്കൊമ്പിലേ
പൂക്കളടര്‍ത്തി ഞാന്‍ തന്നതല്ലേ!
ഓണനിലാവിലാ കല്പടവിലെന്റെ
ഹൃയരാഗം നീ നുകര്‍ന്നതല്ലേ!
പൂമണം പേറും ഇളങ്കാറ്റില്‍ പാറും നിന്‍
കൂന്തലാലെന്നെ പുതപ്പിച്ചതല്ലേ!
ഓളങ്ങള്‍ താളത്തിലൊഴുകും പുഴയില്‍ നാം
നീരാടി കേളികളാടിയില്ലേ!
രാവിലാ പുഴയുടെ തീരത്തു നീയെന്റെ
പ്രണയം നുകര്‍ന്നു മയങ്ങിയില്ലേ!
എങ്ങുപോയെങ്ങുപോയ് എന്റെ കിനാപ്പക്ഷി
നിന്‍ ചിറകൊച്ചയ്ക്കായ് കാതോര്‍ക്കുന്നൂ ഇന്നും!
സൂര്യന്‍ ഞാന്‍ തേടുന്നെന്‍ താമരപ്പൂവേയെന്‍
മാനസസരസ്സില്‍ നീ വീണ്ടും വിടരില്ലേ!
സൂര്യന്‍ ഞാനെന്നും ഉദിയ്ക്കുന്നീ മാനസ-
സരസ്സിന്റെ തീരത്തു നിന്നെയും തേടി ഞാന്‍.
കേള്‍ക്കുന്നു നിന്റെയമര്‍ത്തിയ തേങ്ങല്‍ ഞാന്‍
ഇളങ്കാറ്റില്‍ മൂളും മുളതന്‍ സ്വനംപോലെ!
ചുഴറ്റി വരുന്നുണ്ട് ഒരു കാറ്റെന്‍ ഹൃദയത്തില്‍
വിരഹത്തിന്‍ തീമഴ പെയ്യുന്നതിനൊപ്പം!
വരിക നീ ഈ ജന്മത്തിന്നപ്പുറത്തൊരു
വാസന്ത ഋതുവായി താമരപ്പൂവായി!
നിന്റെയാ ജന്മത്തില്‍ പുനര്‍ജ്ജന്മം തേടി ഞാന്‍
സ്വയം എരിഞ്ഞമരുന്നു കനലായി ചാരമായ്!